Tuesday, September 19, 2023

Chemistry - പീരിയോഡിക് ടേബിൾ - എന്റെ ഭാഗ്യം

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഡീപോൾ സ്കൂളിൽ ഒരു ക്വിസ് മത്സരം നടന്നു. പല ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ബയോളജി പഠിപ്പിച്ചിരുന്ന ആന്റണി മാസ്റ്ററാണ് ക്വിസ് നടത്തിയിരുന്നത്. അദ്ദേഹം തന്നെയാണ് പല ചോദ്യങ്ങളും ഇട്ടിരുന്നത്. ആ കാലഘട്ടത്തിൽ മൗനിയായി ഇരുന്ന എനിക്ക് തിളങ്ങാൻ കിട്ടുന്ന ആകെയുള്ള അവസരമായിരുന്നു ക്വിസ്. മധു, അശ്വിൻ ഷീമ ഇവരെ വെട്ടിച്ച് പഠിത്തത്തിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിയില്ല. ഇടയ്ക്ക് രാജനോ രാജീവോ ആൽഫ്രഡോ നാലാം റാങ്കിൽ കയറി കൂടിയാൽ   പിന്നെ അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഞാൻ സമാധാനത്തോടെ ഒതുങ്ങിക്കൂടി.

പിന്നെ ആകെയുള്ള എന്റെ വിഭാഗം ക്വിസ് മത്സരമാണ്.  നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ക്വിസ് പുസ്തകം മുഴുവൻ തലയിൽ കയറ്റിയിരുന്നു. (ടെറൻസ് സിസ്റ്ററുടെ പ്രചോദനം.)  അതിൽ 10 ക്‌ളാസ് കഴിയുന്ന വരെ പിടി വിട്ടില്ല. നമുക്കും വേണ്ടേ എന്തെങ്കിലും ഒരു പിടിവള്ളി. പക്ഷേ, ആന്റണി മഷിനോ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന ടീച്ചർമാർക്കോ എന്റെ ഈ കഴിവ് അറിയില്ലായിരുന്നു. അങ്ങനെ ആ ദിവസം വന്നു. ഞങ്ങളെ ഞെട്ടിക്കാൻ ആന്റണി മാസ്റ്റർ കെമിസ്ട്രി പീരിയോഡിക് ടേബിളിൽ നിന്ന് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം എറിഞ്ഞു. പല ടീമുകളും അതിവേഗത്തിൽ പാസ് പാസ് എന്ന് പറഞ്ഞു. മൂന്നാമത്തെ ടീമായി അതേ ചോദ്യം എന്റെ അടുത്ത്  എത്തി.

ഒറ്റ ശ്വാസത്തിൽ ഞാൻ ഉത്തരം പറഞ്ഞു "ഓസ്മിയം."  ഒരു മിനിറ്റ് ആന്റണി മാസ്റ്റർ എന്റെ കണ്ണിലേക്ക് അതിരൂക്ഷമായി, അല്ല, എന്റെ മുഖഭാവം നോക്കി മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു.  എന്തായാലും  അതിന് ശേഷം ഉപജില്ല മത്സരത്തിനും പങ്കെടുക്കാൻ സ്‌കൂളിൽ നിന്ന് എന്നെയും അശ്വിനെയും തിരഞ്ഞെടുത്തു. അവിടെ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്നാണ് ഓർമ്മ.

ഞാൻ പറഞ്ഞു വരുന്നത് ആ പറഞ്ഞ ഉത്തരത്തെ കുറിച്ചാണ്. ചേച്ചി പഠിച്ച പ്രീഡിഗ്രി-ഡിഗ്രി കെമിസ്റ്ററി പുസ്തകം, ക്വിസ് മത്സരത്തിന്റെ ദിവസം തന്നെ കാലത്ത് വെറുതെ തുറന്ന് നോക്കിയപ്പോൾ കിട്ടിയ പേജിൽ അബദ്ധവശാൽ കണ്ട വാക്കാണ് ഓസ്മിയം, അതിന്റെ പ്രത്യേകതയും. ഒരിക്കലും ഒരു ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി ആ കാലത്ത് അങ്ങനെ ഒരു ഉത്തരം പറയേണ്ടതില്ല. എങ്കിലും  ശിക്കാരി ശംഭുവിനെപ്പോലെ ഓസ്മിയം എന്ന് പറഞ്ഞു തിളങ്ങിയതും മാഷിന്റെ നോട്ടവും ഞാൻ ഇന്നും ഓർക്കുന്നു. എന്റെ കൊച്ചു കൊച്ചു സന്തോഷ വിജയങ്ങൾ.


BSc ഫിസിക്സ് - 2003 - ഫ്ലോറിഡ

മുമ്പൊരിക്കൽ പറഞ്ഞല്ലോ മനസ്സ് കൊണ്ട് കണക്ക് കൂട്ടുന്നത് കണ്ട് അത്ഭുതപ്പെട്ട അതേ അമേരിക്കൻ സഹപ്രവർത്തകൻ ഞാൻ പഠിച്ച ഡിഗ്രി എന്താണെന്ന് ഒരിക്കൽ ചോദിച്ചിരുന്നു. ഫിസിക്സ് ആണെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന് എന്നോട് വലിയ ബഹുമാനമായി. കേരളത്തിലെ അന്നത്തെ കാര്യം ഞാൻ പറയാതെ മലയാളികൾക്ക് അറിയാമല്ലോ. പക്ഷേ അദ്ദേഹത്തിന്റെ അന്നത്തെ സംശയം ഫിസിക്സ് പഠിച്ച ഞാൻ എന്തിന് കമ്പ്യൂട്ടർ രംഗത്തേക്ക് വന്നുവെന്നുള്ളതാണ്, വെറുതെ വേറെ ഒരു ഡിഗ്രി പഠിച്ചു ...അങ്ങനെ പറയുന്നതിനിടയിൽ ഞാൻ പറഞ്ഞു : "ജോലി ലഭിക്കേണ്ടേ സുഹൃത്തേ ... പിന്നെ ഇതെല്ലാം കണക്ക് തന്നെയല്ലേ ...എല്ലാം കണക്ക് എന്നാണ് എനിക്ക് കിട്ടിയ ഉപദേശം"

"നിങ്ങൾ എന്താ ഈ പറയുന്നത് ....ഫിസിക്സ് പഠിച്ച ആർക്കും ജോലി കിട്ടാതിരിക്കില്ല...."

അദ്ദേഹത്തിന്റെ നാട്ടിൽ ഒരു യൂണിവേഴ്സിറ്റിയിൽ ആകെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഫിസിക്സ് പഠിക്കുന്നത്. അദ്ദേഹത്തിന്റെ സംശയത്തിന് കാരണമതാണ്.

അടിക്കുറിപ്പ് : ഏത് വിഷയവും താല്പര്യത്തോടെ ആവേശത്തോടെ വിവേകത്തോടെ പഠിക്കുന്നവർക്ക് ജോലി ലഭിക്കാതിരിക്കില്ല. മുകളിൽ പറഞ്ഞത് ചെറിയ ഒരു സംഭാഷണ ഓർമ്മ കുറിപ്പ് മാത്രമാണ്. തീർച്ചയായും ചില കാലഘട്ടങ്ങളിൽ ചില വ്യവസായവുമായി ബന്ധപ്പെട്ട ജോലി അവസരങ്ങൾ കൂടുതൽ തന്നെയാണെന്ന സത്യം മറക്കുന്നില്ല.

Narcissism

  The term n arcissism is widely discussed in internet literature, but often in one dimension. I believe that every human being has some deg...